Sunday, February 26, 2012

വേറിട്ട ജീവിതങ്ങള്‍...........


വേറിട്ട ജീവിതങ്ങള്‍...........
ഉമാദേവി
എല്ലാ നാട്ടിലും ഉള്ളതുപോലെ വേറിട്ട ജീവിതം നയിക്കുന്ന കുറേപ്പേര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്. കത്തിപ്പിടിച്ച ഉന്മാദത്തിന്റെ പിടിയിലുള്ള അവരുടെ ജീവിതത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഇതില്‍ പലരും മരണപ്പെട്ടു കഴിഞ്ഞു. പക്ഷെ ഓര്‍മ്മയുടെ തിരശ്ശീലയില്‍ അവരുടെ രൂപം അവ്യക്തമായി ഇപ്പോഴും നിറയുന്നുണ്ട്.
എന്റെ കുട്ടിക്കാലത്ത് കറുത്ത് മെലിഞ്ഞ ഒരാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പച്ച ലുങ്കിയും കളറുള്ള ബനിയനുമായിരിക്കും മിക്കപ്പോഴും വേഷം. ഉമാദേവിയെന്നാണ് പേര് പറഞ്ഞ് കേട്ടത്. അതയാളുടെ ശരിയായ പേരാണോ എന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രസകരമായ ഒരു കഥാപാത്രമാണ് ഉമാദേവി. ആരോടൊക്കെയോ ഉള്ള അരിശമാണ് ആ മനസ്സിലെപ്പോഴും. അവരെക്കുറിച്ചുള്ള പരാതികള്‍ ഉമാദേവിയ്ക്ക് അധികൃതരെ അറിയിക്കണം. പൊലീസിലൊന്നും താത്പര്യമില്ല. പട്ടാളക്കാര്‍ തന്നെ വരണം. അവരുടെ തോക്ക് കണ്ടാലേ വിദ്വാന്‍മാര്‍ പേടിക്കൂ എന്നാണ് ദേവിയുടെ പക്ഷം. ഏതെങ്കിലും ഒരാളെ തെറി പറഞ്ഞുകൊണ്ടായിരിക്കും വീട്ടിലേക്കുള്ള വരവ്. റോഡിലൂടെ നടന്നുപോവുമ്പോള്‍ കളിയാക്കിയതോ മറ്റോ ആയിരിക്കും കാരണം. വരാന്തയില്‍ കയറിയിരുന്നപാടെ ആദ്യം ആവശ്യപ്പെടുക ഫോണിനാണ്. പൗഡര്‍ ടിന്നോ, സോപ്പുംപെട്ടിയോ അങ്ങനെ എന്തും കൊടുത്താല്‍ മതി. അതിനെ ഉമാദേവി ചേട്ടന്‍ ഫോണാക്കിക്കൊള്ളും. പിന്നെ പട്ടാളക്കാരെ വിളിയാണ്. 'ഹലോ.... കടിപിടി പട്ടാളമല്ലേ... തെക്കേലെ കേശവന്‍ ആളാകെ പ്രശ്‌നക്കാരനാ....അവനെന്നെ ചീത്തപറഞ്ഞു.. ഹലോ ..... പറഞ്ഞത് കേട്ടില്ലേ.. നിങ്ങളുടെനെ എത്തണം.... എത്തിയില്ലെങ്കില്‍ അറിയാമല്ലോ... ഞാന്‍ ആക്ഷനെടുക്കും.....'
ഫോണ്‍ കട്ട് ചെയ്തശേഷം ഉമാദേവിയണ്ണന് ഒരു ചിരിയുണ്ട്.. കടിപിടി പട്ടാളം ഉടന്‍ എത്തുമെന്നും കേശവനെ സൂപ്പാക്കുമെന്നുമൊക്കെ പാവം വിശ്വസിക്കുന്നുണ്ടാവും...
വിളിക്കുന്ന പട്ടാളക്കാരുടെ പേരും രസകരമാണ്. കടിപിടി പട്ടാളം, സിംഹത്താന്‍ പട്ടാളം, പറക്കും പട്ടാളം, സൂപ്പര്‍ പട്ടാളം... അങ്ങനെ ഉമാദേവിയുടെ വാക്കുകളിലെ പട്ടാളത്തിന്റെ പേരുകള്‍ രസകരമാണ്...
തന്റെ ഭാര്യ ദുബായിലാണെന്നും അവള്‍ ധാരാളം പണവുമായി ഉടന്‍ എത്തുമെന്നുമൊക്കെ ഉമാദേവി പറഞ്ഞ് കേട്ടിട്ടുണ്ട്.. പക്ഷെ അതിനെപ്പറ്റിയൊന്നും എനിക്കിപ്പോഴും അറിയില്ല. പക്ഷെ കുട്ടിക്കാലത്ത് ഉമാദേവിയെത്താന്‍ ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു. പൗഡര്‍ ടിന്നുകളും അച്ഛന്‍ വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന ടോര്‍ച്ചുമെല്ലാം ഉമാദേവിയ്ക്ക് നല്‍കി ആ ഫോണ്‍ വിളിയ്ക്കായി ഞാന്‍ കാത്തിരുന്നു....
പിന്നീടെപ്പോഴോ ഉമാദേവിയുടെ വരവ് നിലച്ചു.. മരിച്ചെന്ന് ആരോ പറഞ്ഞ് കേട്ടു... എന്നാല്‍ ഇപ്പോളും ചെവിയില്‍ ആ ശബ്ദമുണ്ട്... 'ട്രിണീം.... ഹലോ... കടിപടി പട്ടാളമല്ലേ...'

കോയോട്ടിക്ക
കാലന്‍ കുട കക്ഷത്ത് വെച്ച് ഏന്തി വലിഞ്ഞ് കോയോട്ടിക്കായ്‌ക്കൊരു നടത്തമുണ്ട്. കോയോട്ടിക്കായെ കണ്ടാല്‍ ഉറപ്പിക്കാം. അടുത്തെവിടെയോ ഒരു കല്യാണമുണ്ട്. കല്യാണവീടുകള്‍ നോക്കി നടക്കുകയാണ് കോയോട്ടിക്ക. എവിടെ കല്ല്യാണമുണ്ടെങ്കിലും ക്ഷണിക്കാത്ത അതിഥിയായി കോയോട്ടിക്ക എത്തും. വീട്ടുകാരാവട്ടെ ആ സാന്നിധ്യം പ്രതീക്ഷിക്കുകയും ചെയ്യും. എവിടെയാണേലും എന്തസുഖമാണെങ്കിലും താലി ചാര്‍ത്തുന്നതിന് മുമ്പ് കോയോട്ടിക്ക നാട്ടിലുള്ള കല്യാണ വീടുകളിലെല്ലാം ഹാജരുണ്ടാവും.
വിവാഹം കഴിഞ്ഞാല്‍ അതിനെക്കുറിച്ച് കോയോട്ടിക്കയുടെ കമന്റുകളും കേട്ടിരിക്കാന്‍ രസമാണ്. 'നല്ല കല്യാണമായിരുന്നു.... സാമ്പാറിന് എന്താ ഒരു രുചി. പായസം വേണ്ടത്രെ നന്നായില്ല.. ല്ലേ.... എന്തായാലും കൂട്ടുകറി സൂപ്പറായി...'
ബിരിയാണിയും ചിക്കനുമൊന്നും കോയോട്ടിക്കയ്ക്ക് അത്ര ഇഷ്ടമില്ല. അതുകൊണ്ട് തന്നെ ഹിന്ദുക്കളുടെ കല്യാണത്തിന് പോകാനാണ് മൂപ്പര്‍ക്ക് താത്പര്യം. സാമ്പാറും ഉപ്പേരിയും പായസവുമൊക്കെ കൂട്ടിയുള്ള സദ്യ തന്നെയാണ് സൂപ്പറെന്നാണ് മൂപ്പരുടെ പക്ഷം.
ഏതെങ്കിലും കല്യാണവീട്ടില്‍ മൂപ്പരുടെ മുമ്പില്‍ ചെന്ന് പെട്ടാല്‍ ചിലപ്പോള്‍ പെട്ടത് തന്നെയാവും.. എന്റെയൊരു ബന്ധുവിന് അത്തരമൊരു അമളി പറ്റി. ഒരു കല്യാണ സദസ്സില്‍ വെച്ചാണ് അദ്ദേഹം കോയോട്ടിക്കാനെ കണ്ടത്. ഉടനെ ചിരിച്ചുകൊണ്ട് കോയോട്ടിക്ക അടുത്തേക്ക് വന്നു. നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കോയോട്ടിക്കാ ചോദിച്ചു
'അല്ല നായരെ ങ്ങള് ഇവിടെയും എത്തിയോ.... നല്ല കല്യാണാ.. ല്ലേ... അല്ല.. പനങ്ങാട് ഇന്നലെയൊരു കല്യാണമുണ്ടായിരുന്നല്ലോ.. ങ്ങള് പോയീനോ... നല്ല സദ്യയായിരുന്നു. നാളെ ബാലുശ്ശേരി ഒരു കല്യാണമുണ്ട്... ങ്ങള് അവിടെ ഉണ്ടാവ്വ്വോ.....'
എന്റെ ബന്ധു മറുപടിയൊന്നും പറയാനാവാതെ തലതാഴ്ത്തി നിന്നു. പാവം കോയോട്ടിക്ക മൂപ്പരെപ്പോലെ എല്ലാവരും എല്ലാ കല്യാണത്തിനും പോവുമെന്നാ ധരിച്ചുവെച്ചിരിക്കുന്നത്.
കോയോട്ടിക്ക എന്നത് അദ്ദേഹത്തിന്റെ ശരിയായ പേരാണോ എന്നെനിക്കറിയില്ല...പക്ഷെ അദ്ദേഹവും യാത്രയായി.... പക്ഷെ ഏതെങ്കിലും കല്യാണവീട്ടിലെത്തുമ്പോള്‍ ഇപ്പോഴും അറിയാതെ കോയോട്ടിക്കയെ തിരഞ്ഞുപോകും....

ചിത്രന്‍ നമ്പൂതിരി
കോയോട്ടിക്ക കല്ല്യാണ വീടുകള്‍ തേടിയലയുമ്പോള്‍ ചിത്രന്‍ നമ്പൂതിരിയ്ക്ക് മരണങ്ങളെ തേടാനാണ് ആഗ്രഹം. നാട്ടിലെവിടെയും ദുര്‍മരണങ്ങള്‍ ഉണ്ടായാല്‍ ചിത്രനവിടെ എത്തും. എത്ര അഴുകിയ ശവശരീരമാണെങ്കിലും അദ്ദേഹത്തിനൊരു പ്രശ്‌നവുമില്ല. ശവത്തിന്റെ ദുര്‍ഗന്ധം അദ്ദേഹം നെഞ്ചേറ്റും. തൂങ്ങി മരിച്ചവനെയും ആക്‌സിഡന്റില്‍ പെട്ടവനെയും മുങ്ങി മരിച്ചവനെയും  തേടി ചിത്രനെത്തും.. ഒരു നിയോഗം പോല..
എന്റെയൊക്കെ കുട്ടിക്കാലത്ത് ചിത്രന്‍ നമ്പൂതിരി നാട്ടിലെ ഏറ്റവും കുപ്രസിദ്ധനായ കള്ളനായിരുന്നു. ആ പേര് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ കുട്ടികളെല്ലാം ഭയന്നു വിറയ്ക്കും. കുട്ടികള്‍ മാത്രമല്ല.. നാടിന്റെ പേടി സ്വപ്നം തന്നെയായിരുന്നു ആ മനുഷ്യന്‍. നിരവധി കഥകളായിരുന്നു അദ്ദേഹത്തെപ്പറ്റി നാട്ടില്‍ പ്രചരിച്ചിരുന്നത്. ഏത് വീട്ടിലും അനായാസം കയറി മോഷണം നടത്തുന്ന വിരുതന്‍. ബാലുശ്ശേരി ചന്തയില്‍ നിന്ന് അതിരാവിലെ ആടിന്റെ പച്ചച്ചോര കുടിച്ച് ടൗണിലൂടെ ഓടുന്ന ഭീകരന്‍.. എത്ര പേരോടും ഒരേ സമയം ഏറ്റുമുട്ടാന്‍ കഴിയുന്ന വീരന്‍.... അങ്ങനെ പലതും....
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രന്‍ നമ്പൂതിരിയുമായി നേരിട്ട് പരിചയപ്പെടുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡ്യോക്യുമെന്ററിയുടെ ചിത്രീകരണസമയത്തായിരുന്നു അത്. ആ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നത്. വീടിനടുത്തുള്ള തൃക്കുറ്റിശ്ശേരി ശിവക്ഷേത്രത്തിരികിലാണ് ചിത്രന്‍ നമ്പൂതിരി താമസിക്കുന്നത്. പേരുകേട്ട മോഷ്ടാവായ ചിത്രന്‍ അതെല്ലാം നിര്‍ത്തി നല്ല ജീവിതത്തിലേക്ക് മടങ്ങാനും ഒരു കാരണമുണ്ട്.
ഒരിക്കല്‍ ചിത്രന്‍ മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ വിഗ്രഹവും മോഷ്ടിച്ച് കശുമാവിന്‍ തോട്ടത്തിലൂടെ ഓടുകയായിരുന്നു. അര്‍ദ്ധരാത്രി സമയം. പെട്ടന്ന് എന്തിനോ തലയടിച്ച് ചിത്രന്‍ കമഴ്ന്നു വീണു. എഴുന്നേറ്റ് ടോര്‍ച്ച് തെളിയിച്ച് നോക്കിയപ്പോള്‍ അറിഞ്ഞു തൂങ്ങി മരിച്ചു കിടക്കുന്ന ഒരാളുടെ കാലിലാണ് തല തട്ടിയതെന്ന്. മുതിര്‍ന്നതിന് ശേഷം ആദ്യമായി വല്ലാതെ ഭയന്ന നിമിഷം. ഒരു കൈയില്‍ ദൈവവും തലയ്ക്ക് മുകളില്‍ മരണവും.....  
മറ്റൊരിക്കല്‍ ചിത്രന്‍ ഗുരുവായൂരില്‍ നിന്ന് ബസ്സില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്ടന്ന് ബസ്സ് ബ്രേക്കിട്ടു. തൊട്ടു മുമ്പില്‍ പോയ ബസ്സിന് തീപ്പിടിച്ചിരിക്കുന്നു. ചിത്രന്‍ ഒന്നുമാലോചിച്ചില്ല.. തീപ്പിടിച്ച ബസ്സിലെ ആളുകളെ രക്ഷപ്പെടുത്താന്‍ അദ്ദേഹം രംഗത്തിറങ്ങി.  മനുഷ്യന്‍ പച്ചയ്ക്ക് കത്തിയ പൂക്കിപ്പറമ്പില്‍ കള്ളന്‍ ചിത്രന്റെ മറ്റൊരു മുഖം ലോകം കണ്ടു. ഈ രണ്ട് സംഭവത്തോടെ ചിത്രന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. കളവിന്റെ ലോകത്ത് നിന്നും മരണങ്ങളുടെ ലോകത്തേക്ക് അദ്ദേഹം വഴിമാറി നടന്നു.
എത്ര ചീഞ്ഞ ശവങ്ങളാണെങ്കിലും ചിത്രനൊരു പ്രശ്‌നവുമില്ല. ചീഞ്ഞ് പുഴു നുരയ്ക്കുന്ന ശവങ്ങളെപ്പോലും ഇദ്ദേഹം ചുമലിലേറ്റും. മരിച്ചയാളുടെ ബന്ധുക്കള്‍ പണക്കാരാണെങ്കില്‍ മനസ്സറിഞ്ഞ് വല്ലതും കൊടുത്താല്‍ ചിത്രന്‍ വാങ്ങും. ചിലപ്പോഴും പൊലീസുകാര്‍ വല്ലതും കൊടുക്കും. അല്‍പ്പം മദ്യം കിട്ടിയാല്‍ ചിത്രന് സന്തോഷമായി. മോഷണവുമായി നടന്ന പഴയ കാലത്തെയോര്‍ത്ത് ചിത്രന്‍ ഇപ്പോള്‍ ദുഖിക്കാറുണ്ട്. ഒരു കാലത്ത് പേടിസ്വപ്നമായിരുന്നെങ്കില്‍ ചിത്രന്‍ ഇന്ന് നാടിന്റെ പ്രിയപ്പെട്ടവനാണ്....
പ്രായം ഏറെയായി.. എന്നാലും മരണങ്ങളെത്തേടി ഇപ്പോഴും ചിത്രന്‍ പോവാറുണ്ട്.. അധിക കാലം തുടരാനാവില്ല എന്നറിയില്ല.. അപ്പോഴേക്കും മറ്റൊരാള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന് തന്നെ ഇദ്ദേഹം വിശ്വസിക്കുന്നു... മാറാല പിടിച്ച ചെറിയ വീടിന്റെ ഉമ്മറത്തെ കസേരയില്‍ ചിത്രന്‍ കാത്തിരിക്കുകയാണ്...മരണ അറിയിപ്പുമായി വരുന്ന ഒരാളെയും കാത്ത്..............

നാരായണന്‍
എം ജി ആറിന്റെ ഫോട്ടോ വെച്ച് പൂജിക്കുന്ന ഒരാളെ കുട്ടിക്കാലത്ത് പലയിടത്തും കാണാറുണ്ടായിരുന്നു.  പല ഭാവത്തിലുള്ള എം ജി ആറിന്റെ ഫോട്ടോകള്‍ക്ക് മുമ്പില്‍ ഭക്തിയോടെ അയാള്‍ നില്‍ക്കും. എന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ സംസാരിക്കില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത് പൂജ ദിവസങ്ങളില്‍ മൂപ്പര്‍ മൗനവ്രതത്തിലായിരിക്കും. എം ജി ആര്‍ ഭക്തനായ നാരായണനാണ് ഈ വിചിത്ര കഥാപാത്രം. എം ജി ആര്‍ മരിച്ചപ്പോള്‍ ആത്മഹത്യ ചെയ്യാനായി മരത്തില്‍ കയറിയ നാരായണനെ വല്ലവിധേനയും രക്ഷിക്കുകയായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഒരിക്കല്‍ അമ്പലക്കുളത്തില്‍ നാരായണന്റെ പ്രകടനം ഉണ്ടായിരുന്നു. വെള്ളത്തിന് മുകളില്‍ ഒരു ദിവസം മുഴുവന്‍ ശവാസനത്തില്‍ കിടക്കുന്ന നാരായണന്‍. എം ജി ആര്‍ പോയെങ്കിലും ആ ആരാധനയുടെ മൂര്‍ദ്ദന്യത്തില്‍ തന്നെയാണ് അദ്ദേഹം. മോഹന്‍ലാല്‍ സിനിമ കളിക്കുന്ന അപ്‌സര തിയേറ്ററില്‍ ചിത്രത്തിന്റെ വിജയത്തിനായി പൂജ നടത്തുന്ന നാരായണനെ അടുത്തിടെ കണ്ടു.
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്... പക്ഷെ നാരായണന് പ്രാര്‍ത്ഥനയ്ക്ക് ഒന്നല്ല ആയിരക്കണക്കിനാണ് കാരണങ്ങള്‍.. സൂര്യന് കീഴിലുള്ള എല്ലാറ്റിന് വേണ്ടിയും നാരായണന്‍ പ്രാര്‍ത്ഥന നടത്തും. ലോക സമാധാനത്തിനായി, വര്‍ഗ്ഗീയതയ്‌ക്കെതിരെ ഗുണ്ടാ വിളയാട്ടത്തിനെതിരെ..... നാരായണന്റെ പ്രാര്‍ത്ഥനായജ്ഞങ്ങളും മൗനവ്രതങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ബസ് സ്റ്റാന്റ് വിജയന്‍
ബാലുശ്ശേരി ബസ് സ്റ്റാന്റിലെ സജീവ സാന്നിധ്യമായിരുന്നു വിജയന്‍. ബസ്സ് പോകുന്ന സ്ഥലങ്ങളെപ്പറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് വൈകും വരെ വിജയന്‍ സ്റ്റാന്റിലുണ്ടാവും. ബസ്സുകാര്‍ കൊടുക്കുന്ന ചില്ലറ കൊണ്ട് ചിലവ് നടത്തും. അങ്ങനെ വിജയന്‍ ബസ് സ്റ്റാന്റ് വിജയനായി. ഏറെ രസകരമായ ഒരു കഥാപാത്രമാണ് വിജയന്‍.. വിളിച്ചാല്‍ തല താഴ്ത്തിപ്പോകുന്ന ഒരു വാക്ക് വിജയന്‍ ഏറെ പ്രിയപ്പെട്ടതാണ്. എല്ലാവരെയും ഈ വാക്ക് ഉപയോഗിച്ചാണ് വിജയന്‍ സംബോധന ചെയ്യുക.. 'ഹലോ.................എവിടേക്കാ.....'
വിജയന്റെ ചോദ്യം കേള്‍ക്കുമ്പോഴേക്കും ആളുകള്‍ തടിയും കൊണ്ട് രക്ഷപ്പെട്ടിരിക്കും.
ഒരിക്കല്‍ ഒരു അധ്യാപകന്‍ വിജയനെ ഒന്ന് സന്തോഷിപ്പിക്കാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. വിജയന്‍ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടു. മാഷ്‌ക്ക് ഏറെ സന്തോഷമായി. ഇനിയൊരിക്കലും വിജയന്‍ തന്നെ ആ പേര് ഉപയോഗിച്ച് സംബോധന ചെയ്യില്ലെന്ന് മാഷ് ആശ്വസിച്ചു.
ഭക്ഷണം കഴിച്ച് ഇരുവരും ഹോട്ടലിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്നു. 'ഹലോ വിജയാ... എവിടുന്ന് വര്വാ..'
ചിരിച്ചുകൊണ്ടുള്ള വിജയന്റെ മറുപടി ഉടന്‍ വന്നു-' ഈ.................മാഷ്  ചായ കുടിക്കാന്‍ വിളിച്ചു. നല്ല മനുഷ്യനാ.. ട്ടോ.. ചായയും പൊറോട്ടയും വാങ്ങിത്തന്നു.
തലകറങ്ങിപ്പോയ മാഷ് പിന്നെയൊരിക്കലും വിജയന്റെ മുമ്പില്‍ ചെന്ന് നിന്നിട്ടില്ല...

1 comment:

  1. ബസ് സ്റ്റാന്റ് വിജയന്‍
    ബാലുശ്ശേരി ബസ് സ്റ്റാന്റിലെ സജീവ സാന്നിധ്യമായിരുന്നു വിജയന്‍. ബസ്സ് പോകുന്ന സ്ഥലങ്ങളെപ്പറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് വൈകും വരെ വിജയന്‍ സ്റ്റാന്റിലുണ്ടാവും. ബസ്സുകാര്‍ കൊടുക്കുന്ന ചില്ലറ കൊണ്ട് ചിലവ് നടത്തും. അങ്ങനെ വിജയന്‍ ബസ് സ്റ്റാന്റ് വിജയനായി. ഏറെ രസകരമായ ഒരു കഥാപാത്രമാണ് വിജയന്‍.. വിളിച്ചാല്‍ തല താഴ്ത്തിപ്പോകുന്ന ഒരു വാക്ക് വിജയന്‍ ഏറെ പ്രിയപ്പെട്ടതാണ്. എല്ലാവരെയും ഈ വാക്ക് ഉപയോഗിച്ചാണ് വിജയന്‍ സംബോധന ചെയ്യുക.. 'ഹലോ.................എവിടേക്കാ.....'
    വിജയന്റെ ചോദ്യം കേള്‍ക്കുമ്പോഴേക്കും ആളുകള്‍ തടിയും കൊണ്ട് രക്ഷപ്പെട്ടിരിക്കും.
    ഒരിക്കല്‍ ഒരു അധ്യാപകന്‍ വിജയനെ ഒന്ന് സന്തോഷിപ്പിക്കാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. വിജയന്‍ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടു. മാഷ്‌ക്ക് ഏറെ സന്തോഷമായി. ഇനിയൊരിക്കലും വിജയന്‍ തന്നെ ആ പേര് ഉപയോഗിച്ച് സംബോധന ചെയ്യില്ലെന്ന് മാഷ് ആശ്വസിച്ചു.
    ഭക്ഷണം കഴിച്ച് ഇരുവരും ഹോട്ടലിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്നു. 'ഹലോ വിജയാ... എവിടുന്ന് വര്വാ..'

    ReplyDelete